പോപ്പുലര്‍ ഫ്രണ്ടിന് മണല്‍ മാഫിയാ പ്രവര്‍ത്തനവും


Popular front
കണ്ണൂര്‍: ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ ക്യാമ്പുകള്‍ പുതുമയല്ല. പല പ്രദേശങ്ങളിലും ഇത്തരത്തിലുള്ള ക്യാമ്പുകള്‍ നടക്കാറുണ്ട്. എട്ടു വര്‍ഷം മുമ്പ് എന്‍.ഡി.എഫ്. എന്ന പേരില്‍ സംഘടന പ്രവര്‍ത്തിച്ചപ്പോള്‍ത്തന്നെ ജില്ലയിലെ പല കേന്ദ്രങ്ങളിലും ഇത്തരം ആയുധനിര്‍മ്മാണ, പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് പ്രധാനമായും ഇവ പ്രവര്‍ത്തിച്ചത് തളിപ്പറമ്പ്, ഇരിട്ടി മേഖലകളിലായിരുന്നു.

അശ്വിനി കുമാര്‍ വധത്തോടെ ഇരിട്ടിയില്‍ പൊലീസിന്റെ ശ്രദ്ധ കൂടുതലായി പതിഞ്ഞപ്പോഴാണ് ആ മേഖലയില്‍ ഇവരുടെ ക്യാമ്പുകള്‍ക്കും മറ്റും ശക്തി കുറഞ്ഞത്. അതിന്റെ സജീവത വെളിപ്പെടുത്തുന്നതാണ് അശ്വിനി കുമാര്‍ വധക്കേസിലെ പ്രതി അസീസ് നാറാത്ത് വച്ച് പിടിയിലായ സംഭവം. മട്ടന്നൂരിനടുത്ത നടുവനാട്ട് എല്‍.പി.സ്‌കൂളില്‍ ഈയിടെ ഇത്തരമൊരു ക്യാമ്പ് നടന്നതു മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്.

തളിപ്പറമ്പ് മേഖലയില്‍ പൊലീസിന് ഇവരുടെ ക്യാമ്പിനെ കുറിച്ചും മറ്റു തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും കൃത്യമായ വിവരമുണ്ട്. തളിപ്പറമ്പില്‍ സി.പി.എം ,ലീഗ് സംഘര്‍ഷം എന്ന് പലപ്പോഴും പുറംലോകമറിഞ്ഞ സംഭവങ്ങളില്‍ അന്നത്തെ എന്‍.ഡി.എഫ്. പ്രവര്‍ത്തകരായിരുന്നു. ആദ്യ കാലങ്ങളില്‍ മുസ്‌ളിം ലീഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടു തന്നെയാണ് പലരും എന്‍.ഡി.എഫില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ എന്ന പേരില്‍ തിരഞ്ഞെടുപ്പുരംഗത്ത് പരസ്യമായി വന്നതോടെയാണ് മുമ്പ് ലീഗില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പകല്‍വെളിച്ചത്തു വന്നത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ആയി മറ്റൊരു തരത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ലീഗിന് ശ്വാസം നേരെ വീണത്. ഇപ്പോഴും ലീഗില്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകരില്‍ പലരും പോപ്പുലര്‍ ഫ്രണ്ടിലേയ്ക്കുള്ള ചാഞ്ചാട്ടവുമായാണ് പ്രവര്‍ത്തിക്കുന്നത്. പോപുലര്‍ ഫ്രണ്ട് പ്രതീക്ഷിക്കുന്നതുപോലെ തന്നെ ഇവരത്രയും യുവാക്കളാണ്.

ആയുധപരിശീലന ക്യാമ്പ് കണ്ടെത്തിയ നാറാത്ത് ആദ്യമായല്ല ഇത്തരമൊരു ക്യാമ്പ് തുടങ്ങിയത്. എട്ടു വര്‍ഷം മുമ്പ് മഞ്ചേരിക്കു ശേഷം പൈപ്പ് ബോംബ് കണ്ടെത്തിയത് നാറാത്ത് ടൗണിനടുത്തായിരുന്നു. അന്ന് പക്ഷെ ലീഗ് അനുഭാവിയുടെ കെട്ടിടത്തോട് ചേര്‍ന്നായതുകൊണ്ട് യു.ഡി.എഫിന്റെ ആനുകൂല്യത്തില്‍ കേസ് മുങ്ങിപ്പോയി. നാലു വര്‍ഷം മുമ്പ് മാണിക്കക്കാവിനടുത്ത് കിണര്‍ നന്നാക്കിയ തൊഴിലാളികള്‍ എട്ടു പൈപ്പ് ബോംബുകള്‍ കണ്ടെത്തിയിരുന്നു. അതിന് നാലു വര്‍ഷം പഴക്കമുണ്ടെന്നും സിറ്റി പൊലീസ് കണ്ടെത്തി.

നാറാത്ത് മുമ്പ് പൈപ്പ് ബോംബ് നിര്‍മ്മിച്ച ഏതാണ്ട് അതേ കാലയളവിലാണ് ഇവയും നിര്‍മ്മിക്കപ്പെട്ടത്. കണ്ണൂര്‍ സിറ്റിയിലേയ്ക്കുള്ള സംഘടനയുടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ബന്ധം അതോടെ പുറത്താവുകയായിരുന്നു. എന്നാല്‍ അതിനും മുമ്പ് ആസാദ് വധത്തിന്റെ കാലയളവില്‍ത്തന്നെ കണ്ണൂര്‍ സിറ്റിയില്‍ അന്നത്തെ എന്‍.ഡി.എഫിന്റെ ക്യാമ്പും റിക്രൂട്ടുകള്‍ക്കുള്ള ക്‌ളാസ്സുകളും നടന്നിരുന്നുവെന്നാണ് പറയുന്നത്.

അല്‍പ്പം തീവ്രത മുറ്റിനില്‍ക്കുന്ന യുവാക്കളെ സംഘടനയിലേയ്ക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് മണല്‍ രംഗത്തേയ്ക്കുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അരങ്ങേറ്റം. വളപട്ടണം പുഴയുടെ ചില പ്രത്യേക സ്ഥലങ്ങളില്‍ ഇവര്‍ക്ക് മണല്‍ക്കടവുകളുണ്ട്. വളപട്ടണം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടചില ഭ മണല്‍ കോലാഹല'ങ്ങളില്‍ ഉള്‍പ്പെട്ട രണ്ടു യുവാക്കള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടായിരുന്നെന്ന് ശ്രുതിയുണ്ടായിരുന്നു. ചിതല്‍പ്പുറ്റു പോലെ ഉള്ളില്‍ നിന്ന് പ്രവര്‍ത്തിച്ച് വലിയ കോളിളക്കമുണ്ടാക്കുകയെന്ന സംഘടനയുടെ അടിസ്ഥാന തത്വത്തിന്റെ ഭാഗമായാണ് ഇത്തരം ശൈലികള്‍ എന്നാണ് പറയപ്പെടുന്നത്.

Keywords: Kerala, Kannur, Popular Front, sand mafia, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم