കെ.ടി.ജയകൃഷ്ണന്‍ വധം: പുനരന്വേഷണം പൂര്‍ണ്ണമായും നിലച്ചു

K.T Jayakrishnan murder case
കണ്ണൂര്‍: യുവമോര്‍ച്ചസംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പുനരന്വേഷണം പൂര്‍ണ്ണമായും നിലച്ചു. കോഴിക്കോട് െ്രെകംബ്രാഞ്ച് ഡി.വൈ. എസ്. പി എ.പി ഷൗക്കത്തലിക്കാണ് അന്വേഷണ ചുമതല. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് കെ.ടി. ജയകൃഷ്ണന്‍ വധത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.

ജയകൃഷ്ണന്‍ വധത്തില്‍ അറസ്റ്റിലായവരില്‍ സി. പി. എം മൊകേരി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി അച്ചാരുപറമ്പത്ത് പ്രദീപനൊഴികെ മറ്റു പ്രതികള്‍ക്ക് വധത്തില്‍ ബന്ധമില്ലെന്നും ജില്ലയിലെ ചില പ്രമുഖനേതാക്കള്‍ക്ക് വധഗൂഡാലോചനയില്‍ പങ്കുണ്ടെന്നുമായിരുന്നു രജീഷിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രജീഷിനെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജയില്‍സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ചട്ടപ്രകാരം ചോദ്യംചെയ്തില്ലെന്ന വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രജീഷിനെ കണ്ണൂരില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്ക് തന്നെ മാറ്റുകയുണ്ടായി. ഇതിനുശേഷം പുനരന്വേഷണകേസില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

ജയകൃഷ്ണന്‍ വധാന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍മാര്‍ അനാസ്ഥകാണിച്ചുവെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെന്നും ആരോപിച്ച് ജയകൃഷ്ണന്റെ മാതാവും ബി.ജെ. പിയും രംഗത്തുവന്നിരുന്നു.

ജയകൃഷ്ണന്‍ വധക്കേസ് സി.ബി. ഐ അന്വേഷിക്കണമെന്നാണ് ബി.ജെ. പിയുടെ നിലപാട്. ചില ഉന്നത സി. പി. എം നേതാക്കളെ രക്ഷിക്കുന്നതിനായി പൊലിസ് പുനരന്വേഷണകേസ് അട്ടിമറിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. കേസന്വേഷണത്തില്‍ അപാകത കാണിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍മാരെ ഇവരോടൊപ്പം രക്ഷിക്കുന്നതിനായി പുനരന്വേഷണകേസ് ആഭ്യന്തര വകുപ്പ് അട്ടിമറിച്ചുവെന്ന് ബി.ജെ. പി നേതൃത്വം ആരോപിക്കുന്നു.

1999 ഡിസംബര്‍ ഒന്നിനാണ് മൊകേരി ഈസ്റ്റ് എല്‍. പി സ്‌കൂളില്‍ ക്‌ളാസെടുക്കവെ കെ.ടി. ജയകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ നാലു പ്രതികളെ തലശരി അതിവേഗകോടതി ജില്ലാജഡ്ജ് കെ.കെ ചന്ദ്രദാസ് വധശിക്ഷയ്ക്ക് വിധിച്ചു. ഒന്നു മുതല്‍ നാലുവരെ പ്രതികളായ മൊകേരി അച്ചാരുപറമ്പത്ത് പ്രദീപന്‍,കൂരാറ അരയാലക്കണ്ടി പറമ്പത്ത് ചാത്തമ്പളളി ദിനേശ്ബാബു, കൂരാറ കിഴങ്ങുംവളളി പൊയ്യില്‍ വീട്ടില്‍ കെ.അനില്‍കുമാര്‍ തുടങ്ങിയ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ ഈ കേസില്‍ പ്രദീപനൊഴികെ മറ്റു പ്രതികളെ സുപ്രീം കോടതി വെറുതെ വിടുകയും ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച പ്രദീപന്‍ 2011ല്‍ ശിക്ഷാകാലവധിയില്‍ ഇളവ് ലഭിച്ചതിനാല്‍ പുറത്തിറങ്ങുകയും ചെയ്തു.

Keywords: Kerala, Kannur, Police, inquiry, K.T Jayakrishnan, L.P School, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم