ഇരിട്ടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ : നഗരം വെള്ളത്തിനടിയിലായി, കോടികളുടെ നഷ്ടം

ഇരിട്ടി : മലയോര മേഖലയില്‍ തിമര്‍ത്ത് പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ഇരിട്ടി മേഖലയില്‍ ചൊവ്വാഴ്ച വീണ്ടും ഉരുള്‍പൊട്ടി. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറക്കാമലയിലാണ് ചൊവ്വാഴ്ച കാലത്ത് ഉരുള്‍ പൊട്ടലുണ്ടായത്. മലവെള്ളപാച്ചിലില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് പഴശ്ശി റിസര്‍വോയര്‍ കവിഞ്ഞൊഴുകിയത് ജനങ്ങളില്‍ പരക്കെ ആശങ്കയുയര്‍ത്തി. ദുരന്തം നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരന്ത നിവാരണ സേനയും നേവിയും ഇരിട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇരിട്ടി ടൗണിലെ 150 ഓളം കടകളാണ് കനത്ത വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായത്. . എടക്കാനം, വള്ള്യാട് മേഖലകളില്‍ നൂറോളം വീടുകളാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്. ഇവിടങ്ങളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടണ്ട്. ഇരിട്ടി റെബേല്‍ ഹോസ്റ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 75 ഓളം വിദ്യാര്‍ത്ഥികളെ മാറ്റി പാര്‍പ്പിച്ചു. തലശ്ശേരിഇരിട്ടി റോഡില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തോഫീസ്, എ ഇ ഒ ഓഫീസ് എന്നിവ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതിന് സമീപം പുഴയോരത്തെ 16 ഓളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രംമാടത്തില്‍ മുസ്ലിംപള്ളി എന്നിവിടങ്ങളിലും വെള്ളം കയറി.
ഇരിട്ടിയില്‍ പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് കിടക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ടൗണിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനങ്ങളെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് റംസാനും ഓണാഘോഷവും കണക്കിലെടുത്ത് എത്തിച്ച ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം വെള്ളത്തിലായി. പ്രാഥമിക നിഗമനത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിലയിരുത്തപ്പെടുന്നു.
കനത്ത വെള്ളപ്പൊക്കം കാരണം ഈ മേഖലയിലെ ഗതാഗതവും താറുമാറായി. 2009ല്‍ ഇരിട്ടിയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ ഓര്‍മിപ്പിക്കുംവിധമുള്ള സമാനമായ സാഹചര്യമാണ് ഇന്നലെയും ഇന്നുമായി ഇരിട്ടിയില്‍ ഉണ്ടായത്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൃഷി വകുപ്പ് മന്ത്രി കെ പി മോഹനനും ഇരിട്ടി ടൗണിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ജനങ്ങള്‍ക്കുണ്ടാക്കിയ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വെള്ളപ്പൊക്കത്തില്‍ ഭവന രഹിതരായവരെയും താമസ സൗകര്യം നഷ്ടപ്പെട്ടവരെയും പുനരധവസിപ്പിക്കാന്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നിര്‍ണായക സമയത്ത് തുറക്കാന്‍ സാധിക്കാത്തതില്‍ വന്നുചേര്‍ന്ന വീഴ്ച പരിശോധിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. വെള്ളം കയറിയ ഇരിട്ടി പ്രീ മെട്രിക് ഹോസ്റ്റല്‍, ഇരിട്ടി ബസ്സ്റ്റാന്റ്, പരിസരങ്ങള്‍, ഇരിട്ടി പയഞ്ചേരി മുക്ക്, പാലത്തിന് സമീപത്തെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. ഇവര്‍ക്കൊപ്പം അഡ്വ.സണ്ണിജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, എ ഡി എം മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.
അതിനിടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മുപ്പതു പേരടങ്ങുന്ന സംഘത്തെ കണ്ണൂരിലേക്ക് നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വളപട്ടണത്ത് നിന്നും രക്ഷാബോട്ടുകള്‍ സഹിതം കോസ്റ്റല്‍ പോലീസും ഇരിട്ടിയില്‍ എത്തിയിട്ടുണ്ട്.
ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും നാളെയും മറ്റെന്നാളും ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യം പരിശോധിക്കുമെന്ന് മഉഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു. എല്ലാ വിധത്തിലുള്ള സഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പഴശ്ശി റിസര്‍വോയറിന് പുറമെ വളപട്ടണം പുഴയും കവിഞ്ഞൊഴുകുകയാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post