ഷുക്കൂര്‍ വധം: പി ജയരാജനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് ബുധനാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായായാണ് ടൗണ്‍ സി.ഐ ഓഫീസിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. എം.വി ജയരാജന്‍, പി.കെ ശ്രീമതി, ജയിംസ് മാത്യു എം.എല്‍.എ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഐ.പി.സി 120 ബി, 118 എന്നിവ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 11 20 ഓടെ സി.ഐ ഓഫീസിലേക്ക് കയറിപ്പോയ ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് നടപടി ക്രമം പൂര്‍ത്തിയാക്കി 11.35 ഓടെ തന്നെ കോടതിയിലേക്ക് കൊണ്ടുപോകാനായി പുറത്തേക്ക് കൊണ്ടുവന്നു. ഇതോടെ പുറത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും കല്ലേറ് നടന്നു. സംഘര്‍ഷാവസ്ഥയ്ക്കിടയിലും പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുപോയി. 11.45 ഓടെ തന്നെ അദ്ദേഹത്തെ കോടതിയിലെത്തിച്ചു. അറസ്റ്റിന് മുന്നോടിയായിട്ടുള്ള എല്ലാ സംവിധാനങ്ങളും പോലീസ് മുന്‍കൂട്ടി ഒരുക്കിയിരുന്നു. നഗരത്തിലും ടൗണ്‍ സ്റ്റേഷന്‍ പരിസരത്തും വന്‍ പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു
കേസില്‍ കഴിഞ്ഞ ദിവസം ചൊദ്യം ചെയ്ത ടി.വി.രാജേഷ് എം.എല്‍.എയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ജയരാജനോട് ബുധനാഴ്ച മൂന്നാം ഘട്ട ചോദ്യചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശിച്ചതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. പ്രതിചേര്‍ക്കുന്നതിനുള്ള ക്ഷണപത്രം കിട്ടിയത് അനുസരിച്ചാണ് ഹാജരാകാന്‍ എത്തിയിരിക്കുന്നതെന്ന് സി.ഐ ഓഫീസിന് പുറത്തുവെച്ച് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണിത്. കള്ളക്കേസും ജയിലറയും പുത്തരിയല്ല. മുസ്‌ലിം ലീഗിന്റെ തിട്ടൂരമനുസരിച്ച് താളംതുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. മതഭ്രാന്തന്മാരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കുന്നത്. പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു
ജയരാജന്റെ അറസ്റ്റുണ്ടായാല്‍ ജില്ലയില്‍ പലയിടത്തും ദിവസങ്ങളോളം അക്രമസാധ്യത രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മേഖലകളിലൊക്കെ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജില്ലയ്ക്കുപുറത്തുനിന്ന് സേനയെ കണ്ണൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم