വിദ്യാര്‍ത്ഥിയായ മകന്‍ ഉമ്മയെ കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍ : വിദ്യാര്‍ത്ഥിയായ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ചക്കരക്കല്‍ കക്കോത്ത് പാഞ്ഞേരി സീതയില്‍ പൊയില്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഷബീര്‍ മന്‍സിലില്‍ സൈനബ(65)യാണ് കൊല്ലപ്പെട്ടത്. എം.ബി.എ വിദ്യാര്‍ത്ഥിയായ മകന്‍ ശരീഫ്(21)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ 12.30 ഓടെയാ ണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പരേതനായ എ.പി. അബൂബക്കര്‍ ഹാജിയുടെ ഭാര്യയായ സൈനബയും മകന്‍ ശരീഫുമാണ് ഈ വീട്ടില്‍ താമസം. ഉറക്കത്തിനിടയില്‍ സ്റ്റീല്‍ കത്തി ഉപയോഗിച്ച് ഉമ്മയെ കഴുത്തറുത്ത് കൊന്നശേഷം ശരീഫ് തൊട്ടടുത്ത പള്ളിയിലെത്തി വിവരം അറിയിക്കുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരും മറ്റും സ്ഥലത്തെത്തുമ്പോഴേക്കും സൈനബ മരിച്ചിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ ചക്കരക്കല്‍ പോലീസ് ശരീഫിനെ കസ്റ്റഡിയിലെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തി സൈനബയുടെ കിടപ്പറയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. നേരിയ മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ശരീഫെന്ന് പോലീസ് പറഞ്ഞു. അഷ്‌റഫ്(ബിസിനസ്, ബംഗലുരു) ഗഫൂര്‍, ബഷീര്‍(ബിസിനസ് കോട്ടയം) ശഫീര്‍(കുവൈത്ത്) എന്നിവരാണ് സൈനബയുടെ മറ്റ് മക്കള്‍. പേരാവൂര്‍ സി.ഐ സാജു, ചക്കരക്കല്‍ എസ്.ഐ കെ. രാജീവ് കുമാര്‍ എന്നിവര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സൈനബയുടെ ഇളയമകനാണ് കസ്റ്റഡിയിലായ ശരീഫ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post