പിണറായി രാഘവനെ സന്ദര്‍ശിച്ചതിനെ ചൊല്ലി DYFI സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.എം.പി നേതാവ് എം.വി രാഘവനെ വീട്ടില്‍പ്പോയി കണ്ടതിനെചൊല്ലി ഡി.വൈ. എഫ്. ഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിണറായിയുടെ സന്ദര്‍ശനത്തെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ രക്തത്തില്‍ ചവുട്ടികൊണ്ടാണ് പിണറായി വെടിവയ്പ്പിന്ഉത്തരവാദിയായ എം.വി.രാഘവനെ സന്ദര്‍ശിച്ചതെന്നും രാഘവനുമായി നേതാക്കള്‍ കൂട്ടുകൂടിയായാലും പ്രവര്‍ത്തകര്‍ക്ക് അതിനാവില്ലെന്നും പ്രതിനിധികളില്‍ ചിലര്‍ തുറന്നടിച്ചു.

DYFI March in Kannur


അസുഖബാധിതനായ ഒരാളെ സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നു പറഞ്ഞു പാര്‍ട്ടി നേതൃത്വം വിഷയം ലളിവത്കരിക്കുന്നുണ്ടെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ യൂണിറ്റ് യോഗങ്ങളിലും വില്ലേജ് കണ്‍വെന്‍ഷനുകളിലും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍തങ്ങള്‍ക്ക് മറുപടിയില്ലാത്ത അവസ്ഥയാണുളളതെന്ന് പ്രതിനിധികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

കൂത്തുപറമ്പില്‍ അഞ്ചു ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിക്കുകയും പുഷ്പന്‍ എന്ന പ്രവര്‍ത്തകന്‍ ജീവച്ഛവമാകുകയും ചെയ്തതിന്റെകാരണക്കാരനായ രാഘവനോടുളള ഡി. വൈ. എഫ്. ഐ നിലപാടില്‍ മരിച്ചാല്‍പ്പോലും മാറ്റമുണ്ടാകരുതെന്നും പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ അതു രക്തസാക്ഷികളോടുളള വഞ്ചനയായി മാറുമെന്നും പ്രതിനിധികള്‍ ചൂണ്ടി. ശരീരം നിറയെ പൊന്നും നിലവിളക്കുംകത്തിച്ച് ജാതീയമായ രീതിയില്‍ ആര്‍ഭാട വിവാഹം നടത്തിയ സംസ്ഥാന നേതാവിന്റെ നിലപാടിനെതിരെയും ചില പ്രതിനിധികള്‍ രംഗത്തു വന്നു. ഈ നേതാവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും ജാതിമതശക്തികള്‍ക്കുമെതിരെ യൂത്ത് മാര്‍ച്ച് നടത്തിയതുകാരണമാണ് യുവാക്കള്‍ വിട്ടുനിന്നതെന്നും സമ്മേളനപ്രതിനിധികളിലൊരാള്‍ പരിഹസിച്ചു. വിമര്‍ശനം രൂക്ഷമായി തുടര്‍ന്നതോടെ വേദിയിലുണ്ടായിരുന്ന നേതാവ് സമ്മേളനം കഴിയാന്‍ കാത്തുനില്‍ക്കാതെ സ്ഥലം വിട്ടു.

ഇപ്പോഴെത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യു. ഡി. എഫിനോട് ഭിന്നത പ്രകടിപ്പിച്ചുകഴിയുന്ന സി. എം. പിയോട് സി. പി. എം കാട്ടുന്ന മൃദുസമീപനത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒരു കാലത്ത് സി.പി. എം മുഖ്യശത്രുവായി കണ്ട രാഘവനെ എന്തിനാണ് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ ചോദിച്ചു. ഇതിനു വ്യക്തമായ മറുപടി പറയാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറാവണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ജനകീയ പ്രശ്‌നങ്ങളില്‍ സംഘടന ക്രിയാത്മകമായി ഇടപെടാത്തതും ചര്‍ച്ചയായി. ഇതു ഡി. വൈ. എഫ്. ഐയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും ഗ്രാമോത്സവങ്ങളും ഷട്ടില്‍ ടൂര്‍ണ്ണമെന്റും പി. എസ്.സി ക്‌ളാസും നടന്ന സന്നദ്ധസംഘടനയായി ഡി. വൈ. എഫ്. ഐ മാറിയെന്നും ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ ഡി.വൈ. എഫ്. ഐക്കുണ്ടായ വീഴ്ച വര്‍ഗീയ തീവ്രവാദസംഘടനകളിലേക്ക് ചെറുപ്പക്കാര്‍ ചേക്കേറാന്‍ ഇടയാക്കി. സാദാചാര പൊലിസിനെതിരെ പ്രതികരിക്കുന്നതിലും സംഘടന പരാജയപ്പെട്ടു. പൊതുസമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന കാര്യത്തെകുറിച്ച് വ്യക്തമായ മാര്‍ഗരേഖ ഉണ്ടാകണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുണ്ടായി.

Keywords: Kasaragod, Kerala, UDF, DYFI, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post