തൊഴില്‍ ചൂഷണം: മറുനാടന്‍ തൊഴിലാളികള്‍ അകാലചരമമടയുന്നു

Kannur, Kerala, Thaliparamba, Interstate workers, Problems, Expolitation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണില്‍ ചോരയില്ലാത്ത തൊഴില്‍ ചൂഷണം കാരണം മറുനാടന്‍ തൊഴിലാളികള്‍ അകാലമരണമടയുന്നു. ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പത്തിലേറെ തൊഴിലാളികളാണ് തൊഴിലിടങ്ങളില്‍ കുഴഞ്ഞുവീണുമരിച്ചത്. ഇതില്‍ ഏറെയും പൂര്‍ണ ആരോഗ്യമുളള യുവാക്കളാണ്. ചെങ്കല്‍പണകളിലും നിര്‍മാണ മേഖലയിലും രാപകല്‍ ഭേദമില്ലാതെ അടിമകളെ പോലെയാണ് ഏജന്റുമാര്‍ മറുനാടന്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത്. താരതമ്യേനെ കുറഞ്ഞ കൂലികൊടുത്തു കൂടുതല്‍ ജോലി ചെയ്യിക്കുന്ന ഇവരെ പാര്‍പിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ പഴയകെട്ടിടങ്ങളിലും ഷെഡുകളിലും മറ്റുമാണ്.

40 ഡിഗ്രി സെല്‍ഷ്യസിനടുത്തു നില്‍ക്കുന്ന കൊടും ചൂടിലാണ് കാക്കകാലിന്റെ തണല്‍പോലും ഇല്ലാത്ത ചെങ്കല്‍ ക്വാറികളില്‍ മെഷീന്‍ ഉപയോഗിച്ച് മറുനാടന്‍ തൊഴിലാളികള്‍ കല്ലുവെട്ടുന്നത്. കല്ലുതട്ടുന്നിനും ലോറിയിലേക്ക് ലോഡു ചെയ്യുന്നതിനും ഉപയോഗിക്കുന്നതും ഇവരെ തന്നെയാണ്.
കഠിനമായ ജോലിഭാരവും ശുചിത്വപൂര്‍ണമല്ലാത്ത ചുറ്റുപാടുകളും ലഹരി ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗവുമാണ് ഇവരെ മരണക്കയത്തിലെത്തിക്കുന്നത്.

കഴിഞ്ഞ ദിവസം തില്ലങ്കേരി ആലാച്ചിയില്‍ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന ഷിമോഗ സ്വദേശി ഇബ്രാഹിം(47) കുഴഞ്ഞുവീണാണ് മരിച്ചത്. മെഷീന്‍ ഡ്രൈവറായ ഇബ്രാഹിം ഹൃദയാഘാതം കാരണമാണ് മരണമടഞ്ഞത്.

ഇതിനു മുമ്പ് പരിയാരം, പാപ്പിനിശേരി,മയ്യില്‍, ഇരിക്കൂര്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളും ഇതിനു സമാനമായ രീതിയില്‍ മരണമടഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ പത്തിലേറെപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉറ്റവരും ഉടയവരുമില്ലാത്തവരെ ഇവിടെയും മറ്റുളളവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയുമാണ് സംസ്‌കരിക്കുന്നത്. ഇതിനായി തൊഴിലിടങ്ങളില്‍ മറ്റുതൊഴിലാളികള്‍ ചേര്‍ന്ന് പിരിവെടുക്കാറാണ് പതിവ്. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം ഭിവസങ്ങളോളം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ കിടത്തേണ്ടി വന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

കണ്ണൂരില്‍ മാത്രം അമ്പതിനായിരത്തില്‍പ്പരം മറുനാടന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മാരകരോഗങ്ങളും ഗുരുതരമായ പകര്‍ചവ്യാധികളും ഉളളവരും ഇക്കൂട്ടത്തിലുണ്ട്. ആരോഗ്യവകുപ്പ് നടത്തുന്ന ബോധവത്കരണക്യാമ്പുകളും മരുന്ന് വിതരണവും ഇനിയും ഇവര്‍ക്ക് ഗുണം ചെയ്തിട്ടില്ല. കുടുംബങ്ങളായി താമസിക്കുന്നവര്‍ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരുപരിധിവരെ ഇറങ്ങിചെല്ലാന്‍ കഴിയുന്നുണ്ടെങ്കിലും നാട്ടുമ്പുറങ്ങളിലെ തൊഴിലിടങ്ങളില്‍ താമസിക്കുന്നവരിലേക്ക് ആരോഗ്യ പദ്ധതികളൊന്നും എത്തുന്നില്ല.

Keywords: Kannur, Kerala, Thaliparamba, Interstate workers, Problems, Expolitation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم