ജില്ലയില്‍ മന്തുരോഗികള്‍ കൂടിവരുന്നു

Kerala, Kannur, Treatment, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: രാജ്യത്ത് മന്തുരോഗം പൂര്‍ണ്ണമായും തുടച്ചുനീക്കുന്നത് ലക്ഷ്യമിട്ട് സമൂഹചികിത്സാ പരിപാടി നടപ്പിലാക്കിവരുന്‌പോഴും സംസ്ഥാനത്തും ജില്ലയിലും രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ജില്ലയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 610 മന്തുരോഗികളെയാണ് കണ്ടെത്തിയത്. അടുത്തകാലത്ത് നടത്തിയ സര്‍വെയില്‍ അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളില്‍ നിന്ന് മാത്രം 28 രോഗബാധിതരെ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു. തളിപ്പറന്പ്, തലശ്ശേരി നഗരസഭകളിലും ചിറക്കല്‍ പഞ്ചായത്തിലും മന്തുരോഗികളെ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് 1997ലാണ് മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടി ആരംഭിച്ചത്. മന്തുരോഗ സംക്രമണം പൂര്‍ണ്ണമായും തടഞ്ഞ് മന്തുരോഗ നിവാരണം നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. 2015 ഓടെ ലോകത്തില്‍ നിന്ന് ഈ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

ഇന്ത്യയില്‍ 250 ഓളം ജില്ലകളിലാണ് മന്തുരോഗ നിവാരണ പദ്ധതികള്‍ നടപ്പിലാക്കിവരുന്നത്. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളെ മന്തുരോഗ പ്രതിരോധ ഗുളിക വിതരണത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം പൂര്‍ണ്ണമായും ഒഴിവായിയെന്ന് കരുതിയിരുന്ന ഇടുക്കി ജില്ലയില്‍ നിന്ന് 20 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇവിടങ്ങളില്‍ കൂടി ഗുളികകള്‍ വിതരണം ചെയ്യുകയാണ്.

പള്‍സ് പോളിയോ പരിപാടി പോലെ മന്തുരോഗ പ്രതിരോധ പരിപാടികളോട് ജനങ്ങളില്‍ നിന്ന് സഹകരണമില്ലാതാകുന്നതാണ് പദ്ധതി പാളുന്നതിന്റെ പ്രധാനകാരണമെന്ന് ഡോ. ആര്‍. രമേഷ് പറഞ്ഞു. ജില്ലയില്‍ 60 ശതമാനം പേരും ഗുളിക കഴിക്കുന്നില്ലെന്നാണ് അറിയുന്നത്. ഇതിനെ കുറിച്ച് കുറേ തെറ്റിദ്ധാരണകള്‍ നിലവില്‍ക്കുന്നു. കൊതുകുകളെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ നമ്മുക്ക് സാധിക്കില്ലെന്നുള്ളതുകൊണ്ടുതന്നെ പ്രതിരോധ മരുന്ന് കഴിക്കുകയാണ് രോഗത്തെ ഇല്ലാതാക്കാനുള്ള എളുപ്പവഴി. ശ്രീലങ്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇത് ഫലപ്രദമായി നടപ്പാക്കി.

മനുഷ്യരില്‍ നിന്നും കൊതുകുകളിലേക്കുള്ള രോഗാണു പകര്‍ച്ച തടയുകയെന്നതാണ് സമൂഹചികിത്സാ പരിപാടിയുടെ ഉദ്ദേശ്യം. ഡി.ഇ.സി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നത് വഴി ഓരോ വര്‍ഷവും സമൂഹത്തിലുള്ള മൈക്രോ ഫൈലേറിയയുടെ എണ്ണം ക്രമേണ കുറഞ്ഞ് കൊതുകുവഴിയുള്ള രോഗപ്പകര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഗുളികകള്‍ സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഹെട്രാസാന്‍, ബാനോസൈഡ് എന്നീ പേരുകളില്‍ ലഭിക്കുന്നവയാണെന്നും അങ്ങിനെ പലപ്പോഴായി കഴിക്കുന്ന ഗുളികകള്‍ തന്നെയാണ് സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതെന്നും ഡോ. രമേഷ് വ്യക്തമാക്കി. ഓരോ വര്‍ഷവും 350 ലക്ഷം ഗുളികകളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി കേരളത്തിലെ രോഗികള്‍ക്ക് നല്കിവരുന്നത്. ഇതിന്റെ ഇരട്ടിയോളം ഗുളികകള്‍ സ്വകാര്യ ആശുപത്രികളിലൂടെ നല്കിവരുന്നുമുണ്ട്. കുട്ടികള്‍ക്ക് പോലും ശുപാര്‍ശ ചെയ്യപ്പെടുന്ന മരുന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

മന്തുരോഗ സമൂഹചികിത്സാ പരിപാടിക്ക് 12ന് തുടക്കമാകും 

ജില്ലയില്‍ ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് മാര്‍ച്ച് 12ന് തുടക്കമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 വരെയുള്ള ദിവസങ്ങളില്‍ ഡൈ ഈതയിന്‍ കാര്‍ബമസീന്‍ സിട്രേറ്റ് (ഡി.ഇ.സി), ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍, പ്രായാധിക്യം ബാധിച്ചവര്‍ എന്നിവരെ ഗുളികകഴിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളൊന്നും ഇല്ല. മരുന്ന് വെറുംവയറ്റില്‍ കഴിക്കരുതെന്നും കഴിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിക്കുകയാണെങ്കില്‍ ഇതിനര്‍ത്ഥം അവരുടെ ശരീരത്തില്‍ രോഗാണുക്കള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണെന്നും ഇവര്‍ക്ക് ഉടന്‍ ചികിത്സ നല്‌കേണ്ടതുണ്ടെന്നും ഡോ. ആര്‍. രമേഷ് പറഞ്ഞു.

ജില്ലയിലെ മന്തുരോഗ സമൂഹചികിത്സാ പരിപാടി 12ന് രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, ഡി.എം.ഒ തുടങ്ങിയവര്‍ ഗുളിക കഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10.30ന് സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് പ്രചരണറാലി നടക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എസ് സിദ്ധാര്‍ത്ഥന്‍, ജില്ലാ മലേറിയാ ഓഫീസര്‍ സി.എം. വിനോദ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ കെ.എന്‍. ചന്ദ്രന്‍, അജയകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Treatment, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post