'പരാതിക്കാരുടെ പിന്മാറ്റം ജാഗ്രതാ സമിതിയെ പിന്നോട്ടടിക്കുന്നു'

Kerala, Kannur, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തുന്നതിനും അതിനെതിരെ നടപടി സ്വീകരിക്കുന്നതിനും രൂപീകരിക്കപ്പെട്ട ജാഗ്രതാ സമിതികള്‍ പരാതിക്കാരുടെ പിന്മാറ്റം മൂലം നിര്‍ജ്ജീവമാകുന്നു. ജില്ലയില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലങ്ങളില്‍ പോലും ജാഗ്രതാ സമിതികളുണ്ട്. പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ജാഗ്രതാ സമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍, വനിതാ പഞ്ചായത്ത് അംഗം, പി.എച്ച്.സി. ഡോക്ടര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വനിതാ അഭിഭാഷക, എസ്.ഐ തുടങ്ങിയവര്‍ അംഗങ്ങളാണ്.

വാര്‍ഡ് തലത്തില്‍പ്പോലും ഇത്തരം ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമായിരുന്നെങ്കില്‍ പ്രദേശത്ത് നടക്കുന്ന അതിക്രമങ്ങള്‍ കണ്ടെത്തുവാനും യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാകും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായുള്ള ജില്ലാതല സമിതിയും നിലവിലുണ്ട്. മൂന്നുമാസം കൂടുന്‌പോള്‍ ഇവരുടെ യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കാനുള്ള തീരുമാനവും എടുക്കാറുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജാഗ്രതാ സമിതി യോഗത്തില്‍ 18 പരാതികള്‍ പരിഗണിക്കപ്പെട്ടു.

എന്നാല്‍, പരാതികള്‍ എത്തുന്നുണ്ടെങ്കിലും പലതിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതിക്രമത്തിന് ഇരയാകുന്നവര്‍ തന്നെ മുന്നോട്ടുവരുന്നില്ലെന്നുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനം ദുര്‍ബലമാകാന്‍ കാരണം. പെണ്‍കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍, മറ്റ് ഭീഷണികള്‍ എന്നിവയാണ് പ്രശ്‌നമാകുന്നത്.

80 ശതമാനം കേസുകളിലും പരാതിക്കാര്‍ പിന്‍വാങ്ങുന്ന അവസ്ഥയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പി.എ സരള പറഞ്ഞു. ജാഗ്രതാ സമിതികളില്‍ പ്രതികള്‍ പങ്കെടുക്കാതിരിക്കുന്നതും പ്രശ്‌നം തന്നെയാണ്.

സര്‍ക്കാര്‍ 2012ല്‍ നടപ്പിലാക്കിയ നിര്‍ഭയ പദ്ധതിയിലും പ്രാദേശികമായ ജാഗ്രതാ സമിതികള്‍ ഇരകളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും അവര്‍ക്കുവേണ്ട സംരക്ഷണം നല്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. കൂടുതല്‍ ഫലപ്രദമായ രീതിയെന്നുള്ള രീതിയിലാണിത്. നിര്‍ഭയ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 51 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിംഗ് സെന്ററുകള്‍ വഴി അതിക്രമങ്ങളുടെ നിരവധി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ ഏകീകരണവും ഇല്ലെന്നുള്ളത് ഇരകളുടെ സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ലൈംഗിക അതിക്രമത്തിനിരയാകുന്നവരുടെ പുനരധിവാസത്തിനായി നിര്‍ഭയ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ആദ്യം താല്‍പര്യം കാട്ടിയത് ജില്ലാ പഞ്ചായത്താണ്. പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജില്‍ ഇപ്പോള്‍ ഇതിനായി 8ഏക്കറോളം സ്ഥലം കണ്ടെത്തി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മിച്ചഭൂമിയായി കണ്ടെത്തിയ ഈ സ്ഥലം അനുവദിച്ചുകിട്ടുകയാണെങ്കില്‍ ഹൈദരബാദില്‍ സുനിത കൃഷ്ണന്‍ നടത്തിവരുന്ന സംരക്ഷണ കേന്ദ്രത്തിന് തുല്യമായ നിലയിലുള്ള കേന്ദ്രം തുടങ്ങാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. തളിപ്പറന്പ് സബ് ജയിലിനായി ഏറ്റെടുത്ത സ്ഥലത്തോട് ചേര്‍ന്നുള്ള ഈ ഭൂമി ലഭിക്കുകയാണെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ മറ്റു പദ്ധതികളും ഇവിടെ യാഥാര്‍ത്ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

Keywords: Kerala, Kannur, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post