ലീഗ് പ്രചാരണം വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കാനെന്ന് പി.ജയരാജന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍.എസ്.എസ്. സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ കോഴിക്കൂട്ടില്‍ ഒളിച്ച ലീഗ് നേതാക്കള്‍ ഇപ്പോള്‍ സി.പി.എമ്മിനെതിരായി നടത്തുന്ന പ്രചാരണം വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിക്കാനാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
തലശ്ശേരിയില്‍ ആര്‍.എസ്.എസ്. സംഘപരിവാര്‍ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ കോഴിക്കൂട്ടില്‍ ഒളിച്ചവരാണ് ലീഗ് നേതാക്കള്‍. സംഘപരിവാര്‍ ശക്തികള്‍ കേരളീയസമൂഹത്തില്‍ നുഴഞ്ഞുകയറുന്നതിനെതിരെ പോരാടിയ സി.പി.എമ്മിന് കേരളത്തില്‍ 200 പ്രവര്‍ത്തകരുടെ ജീവത്യാഗമാണ് ഉണ്ടായത്. അത്തരം ഒരു പാര്‍ട്ടിയെ നരേന്ദ്രമോഡിയുടെ അനുയായികളാണെന്ന് പ്രചരിപ്പിച്ചാല്‍ അത് വിലപ്പോവില്ല അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ്. കണ്ണൂര്‍ ജില്ലയിലെ സദാചാരഗുണ്ടാ അക്രമണകേസിലെ പ്രതികളെല്ലാം ലീഗ് പ്രവര്‍ത്തകരാണ്. ഈ സത്യം സി.പി.എം. വിളിച്ചുപറയുമ്പോള്‍ വിറളിപിടിച്ചതുകൊണ്ട് കാര്യമില്ല. വ്യത്യസ്ത മതക്കാരായ യുവതീ യുവാക്കള്‍ പൊതുസ്ഥലത്ത് സംസാരിക്കുന്നത് പോലും അക്രമം കൊണ്ട് തടയുന്ന തീവ്രവാദ സമീപനത്തെ ലീഗ് നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ തെറ്റുകള്‍ തിരുത്തണം. സി.പി.എം. വര്‍ഗീയ തീവ്രവാദ ശക്തികളോട് സന്ധിചെയ്യുന്ന പ്രശ്‌നമില്ല ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post