ഷുക്കൂര്‍ വധം: ജയരാജനെഅറസ്റ്റുചെയ്യണം-യൂത്ത് ലീഗ്

തളിപ്പറമ്പ്: ഷുക്കൂര്‍ വധത്തിനുശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുത്തു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തിയ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും തെളിവായി സ്വീകരിച്ച് അദ്ദേഹത്തെ അറസ്റ്റുചെയ്യണമെന്നു മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു യൂത്ത് ലീഗ് പ്രതിനിധിസംഘം അന്വേഷണ സംഘത്തെ കാണും. ഷുക്കൂര്‍ ബന്ദിയാക്കപ്പെട്ടതുമുതല്‍ ഓരോ നീക്കവും നടന്നതു പി. ജയരാജന്റെയും ടി.വി. രാജേഷ് എംഎല്‍എയുടെയും അറിവോടും നേതൃത്വത്തിലുമാണ്. ഷുക്കൂര്‍ ആക്രമിച്ചെന്നായിരുന്നു ജയരാജന്‍ കൊലയ്ക്കു ന്യായമായി പറഞ്ഞിരുന്നത്. എന്നാല്‍ ഷുക്കൂറിന്റെ മാതാവ് അയച്ച വക്കീല്‍ നോട്ടീസിനു ജയരാജന്‍ നല്‍കിയ മറുപടിയില്‍ ഇതു നിഷേധിച്ചിരിക്കുകയാണ്. നിരപരാധിയായ ഒരു വിദ്യാര്‍ഥിയെ വധശിക്ഷ നല്‍കി ക്രൂരമായി കൊന്നുതള്ളുകയും അതു ഭീകരസംഘടനയെപോലെ ഏറ്റെടുക്കുകയും ചെയ്ത ജയരാജനെ ചോദ്യം ചെയ്യുന്നതിനുപകരം അറസ്റ്റുചെയ്തു വിചാരണ ചെയ്യണമെന്നു യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. സുബൈര്‍, മുസ്‌ലിഹ് മഠത്തില്‍, പി. നൗഷാദ്, കെ.പി.എ. സലിം, ഗഫൂര്‍ മാട്ടൂല്‍, നസീര്‍ നല്ലൂര്‍, പി.ഇ. മുയിനുദ്ദീന്‍, പി.സി. നസീര്‍, മൂസാന്‍കുട്ടി നടുവില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post