എം.വി.ആറുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി; നിലപാടുകളില്‍ ഉറച്ച് എം.വി.ആര്‍

കണ്ണൂര്‍: കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന സി.എം.പി ജനറല്‍ സെക്രട്ടറി എം.വി. രാഘവനുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ എം.വി. ആറിന്റെ ബര്‍ണശേരിയിലെ വീട്ടിലെത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.വി.ആര്‍ ചെന്നിത്തലയോട് പറഞ്ഞു.

മുന്നണി വിടുന്ന കാര്യത്തിലൊന്നും പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എം.വി.ആര്‍ പറഞ്ഞു. എന്നാല്‍ പലപ്പോഴും മുന്നണി മര്യാദ പാലിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു നിരന്തരമായി വീഴ്ചയുണ്ടാകുന്നുമെന്നും ഇതു തിരുത്തപ്പെടേതാണെന്നും എം.വി.ആര്‍ വ്യക്തമാക്കി. ഘടകകക്ഷികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തയ്യാറാകണമെന്നും എം.വി.ആര്‍ ആവശ്യപ്പെട്ടു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും പരിശോധിക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും ചെന്നിത്തല എം.വി.ആറിനു ഉറപ്പ് നല്‍കി.

കഴിഞ്ഞ കുറച്ചു കാലമായി എം.വി.ആര്‍ കോണ്‍ഗ്രസ്സിനെ പരസ്യമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തുപോരുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്. എം.വി.ആറിന്റെ വിലപേശല്‍ തന്ത്രങ്ങള്‍ക്ക് വഴങ്ങരുതെന്നും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പരസ്യമായി കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുന്ന സമീപനം തുടരുന്നവരെ ഒരു തരത്തിലും മുന്നണിയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ചെന്നിത്തല നേരത്തെ മുന്നിറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാഘവനെ അനുനയിപ്പിക്കാനുള്ള തന്ത്രമായാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തപ്പെടുന്നത്. കൂടിക്കാഴ്ച 15 മിനുട്ടോളം നീണ്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.വി. ആറിനെ വീട്ടില്‍ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. എം.വി. ആര്‍ മുന്നണി വിടുമെന്ന അഭ്യൂഹവും ഈ സന്ദര്‍ശനത്തെ തുടര്‍ന്ന് രാഷ്ട്രീയ കേന്ദ്‌റങ്ങളില്‍ സജീവമായിരുന്നു.

വ്യാഴാഴ്ച കാസര്‍കോട് നിന്നു തുടങ്ങുന്ന കേരളയാത്രയുടെ ഭാഗമായാണ് ചെന്നിത്തല ബുധനാഴ്ച കണ്ണൂരിലെത്തിയത്. ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നേതാക്കളായ സജീവ് ജോസഫ്, മാര്‍ട്ടിന്‍ ജോര്‍ജ്, കെ. പ്രമോദ്, സി.എം.പി നേതാക്കളായ സി.കെ. നാരായണന്‍, സി.വി. ശശീന്ദ്രന്‍ എന്നിവരും വീട്ടിലെത്തിയിരുന്നു.

Keywords: Kerala, Kannur, Ramesh Chennithala, M.V Ragavan, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post