തളിപ്പറമ്പില്‍ തുമ്പില്ലാ കേസുകള്‍; പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്

കണ്ണൂര്‍: തളിപ്പറന്പിലും സമീപങ്ങളിലുമായി ഒന്നരവര്‍ഷത്തിനിടെയുണ്ടായ തീവയ്പ്പുള്‍പ്പെടെയുള്ള ആക്രമണ സംഭവങ്ങള്‍ ആശങ്ക പടര്‍ത്തുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ തുമ്പില്ലാത്തതാണ് കാരണം. അതാത് സമയങ്ങളില്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണമാണെങ്കില്‍ ഇപ്പോള്‍ നിര്‍ജീവാവസ്ഥയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടാക്കിയതാണ് പല സംഭവങ്ങളും. ഏഴോളം തീവയ്പ്പു സംഭവങ്ങള്‍ തന്നെ നടന്നു.

police
File photo
സംഭവങ്ങള്‍ നടന്നപ്പോഴെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപിച്ചിരുന്നില്ല. കലാപം സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമായി അന്നുതന്നെ സംശയം ബലപ്പെട്ടതുകൊണ്ടാണിത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായത് അടുത്തിടെയാണ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.കെ. സുബൈറിന്റെ വീടിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന ബൈക്കുകള്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ പ്രതികളെ സംബന്ധിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മുസ്ലിംലീഗിലെ തന്നെ ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന ലഭിച്ചത്.

എന്നാല്‍, ഈ സംഭവത്തിലും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. എന്തിനുവേണ്ടിയായിരുന്നു ഇതെന്നുള്ള കാര്യങ്ങളിലെല്ലാം ദുരൂഹത നിലനില്‍ക്കുന്നു. ഇതോടെ തെളിയിക്കപ്പെടാത്ത കേസുകളെക്കുറിച്ചെല്ലാം വീണ്ടും ചര്‍ച്ച പടര്‍ന്നിട്ടുണ്ട്.

2012 ഫെബ്രുവരി എട്ടിന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോര്‍ജ് വടകരയുടെ സയ്യിദ് നഗറിലെ പാലസ് വുഡ് ഇന്‍ഡസ്ട്രീസ്, സെപ്തംബര്‍ 23ന് കുറ്റ്യേരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ആറു ബൈക്കുകള്‍, ഒക്ടോബര്‍ 24ന് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുബൈറിന്റെയും സഹോദരന്റെയും ബൈക്കുകള്‍, നവംബര്‍ 26ന് സി.പി.എം അനുഭാവി രാമകൃഷ്ണന്റെ സയ്യിദ് നഗറിലുള്ള അപ്‌ഹോള്‍സറി വര്‍ക്‌സ്, ഡിസംബര്‍ 23ന് കാക്കാത്തോട് റോഡിലെ പടിഞ്ഞാറെപുരയില്‍ ശിവദാസന്‍ നടത്തിയിരുന്ന കൊടിയില്‍ നൈസ് വുഡ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് കത്തിനശിക്കപ്പെട്ടത്.

ഇത്രയും സംഭവങ്ങളില്‍ കുറ്റ്യേരിയിലെ ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ മാത്രമാണ് രണ്ടുപേരെ കസ്റ്റഡിയിലെങ്കിലും എടുക്കുകയുണ്ടായത്. ഇവരെ ചോദ്യം ചെയ്തശേഷം പൊലീസ് വിട്ടയക്കുകയും ചെയ്തു.

തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ കേസുകളുടെ ബാഹുല്യമാണ് അന്വേഷണത്തെ കുറേയേറെ ബാധിക്കുന്നത്. ആവശ്യത്തിന് പൊലീസുകാരില്ലാത്തതും നിരന്തരമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും അന്വേഷണത്തെ ദുര്‍ബലമാക്കുന്നു. പുതിയ കേസുകള്‍ വരുന്നതോടെ പഴയവ മൂലയിലാകുന്ന അവസ്ഥയാണുള്ളത്.

Keywords: Kerala, Kannur, Thaliparamba, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post