305 കേസുകള്‍, പതിനായിരത്തോളം പ്രതികള്‍

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു ജില്ലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 305 കേസുകള്‍. പലകേസുകളിലും നൂറുകണക്കിനാളുകള്‍ പ്രതികളാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അക്രമങ്ങള്‍ക്ക് ശമനമുണ്ടായെങ്കിലും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടക്കുന്നണ്ട്.
ജില്ലയില്‍ മാത്രം വിവിധ അക്രമക്കേസുകളില്‍ പതിനായിരത്തോളം പേര്‍ പ്രതികളാണ്. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ നടന്ന കുറ്റത്തിന് ഗൗരവം കൂടും. പൊതുമുതലുകള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 60 ശതമാനത്തോളവും പൊതുമുതലുകള്‍ നശിപ്പിച്ചതിനാണ്. കൂടാതെ വിവിധ പാര്‍ട്ടി ഓഫീസുകള്‍, ക്ലബുകള്‍, സ്മാരക മന്ദിരങ്ങള്‍, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍, കാര്‍ഷിക വിളകള്‍ എന്നിവ നശിപ്പിച്ചതിനും കേസുണ്ട്. കൊടികള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട് ഇതിനെല്ലാം കേസ് രജിസ്റ്റര്‍ ചെയ്താല്‍ കേസുകളുടെ എണ്ണം ഇനിയും കൂടും.
വീടുള്‍പ്പെടെ യുഡിഎഫിന്റെ 148 സ്ഥാപനങ്ങള്‍ക്ക് ഇതുവരെ ജില്ലയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കോണ്‍ഗ്രസ് ഓഫീസുകളും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയങ്ങള്‍, ക്ലബുകള്‍, ജനശ്രീ ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 20 വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ത്തു.
ജില്ലയിലെ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. മുസ്‌ലിം ലീഗിന്റെ ഓഫീസുകളും സാംസ്‌കാരിക സ്ഥാപനങ്ങളുമടക്കം 35 കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ പല ഓഫീസുകളും പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതാദളിന്റെ നാല് ഓഫീസികള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.
ജില്ലയിലെ യുഡിഎഫ് ഘടകകക്ഷി പ്രതിനിധികളടക്കമുള്ള സംഘം 11 നിയോജക മണ്ഡലങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്. സര്‍ക്കാര്‍ സഹായധനം ലഭിക്കാന്‍ അര്‍ഹതയുള്ള സ്ഥാപനങ്ങള്‍, പാര്‍ട്ടി നേരിട്ട് നഷ്ടം കൊടുക്കേണ്ട ഓഫീസുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് നഷ്ടം കണക്കാക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നാശനഷ്ടമുണ്ടായ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രത്യേകമായി നഷ്ടം കണക്കാക്കുന്നത്. ജില്ലയിലെ മൊത്തം നാശനഷ്ടങ്ങളുടെ കണക്ക് ഈ മാസം ഒന്‍പതിനകം കെപിസിസിക്ക് നല്കും. കണ്ണൂരില്‍ സംഘടിപ്പിക്കുന്ന 'ക്വിറ്റ് വയലന്‍സ്' പരിപാടിയില്‍ നഷ്ടകണക്ക് പ്രഖ്യാപിക്കാനാണ് തീരുമാനം.
സംസ്ഥാനത്താകെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം ആയിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അറന്നൂറോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ മാത്രം 150 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇരിട്ടിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യാ പിതാവും ഇതിലുള്‍പ്പെടും. കണ്ണൂര്‍ ഡിസിസി ഓഫീസ് ആക്രമിച്ചു നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ ഇതിനകം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പോലീസിനെ അക്രമിച്ചവരും പിടിയിലായിട്ടുണ്ട്. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഇതിനകം 900 പേരെ പോലീസ് തിരിച്ചറിഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ തുടരുകയാണ്. നടപടിയെടുക്കാന്‍ വിസമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റാനും നിര്‍ദേശമുണ്ട്. പയ്യന്നൂര്‍ സിഐയെ മാറ്റിയത് നടപടി എടുക്കാന്‍ വിമുഖത കാണിച്ചതിനാലാണെന്ന് അറിയുന്നു. കാസര്‍കോട് വിജിലന്‍സ് സിഐ മധുസൂദനനാണ് ഇപ്പോള്‍ പയ്യന്നൂരിന്റെ ചുമതല. വരും ദിവസങ്ങളില്‍ റെയ്ഡും അറസ്റ്റും ശക്തമായി തുടരുമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യുമെന്നും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post