കണ്ണൂര്‍ നഗരസഭാധ്യക്ഷസ്ഥാനം: മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരുടെ രഹസ്യവോട്ടെടുപ്പ് നടത്തി

കണ്ണൂര്‍: ഒഴിവുവന്ന കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മുസ്ലീംലീഗ് കൗണ്‍സിലര്‍മാരുടെ രഹസ്യവോട്ടെടുപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ സിറ്റിയില്‍വെച്ചാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കീറാമുട്ടിയായ സാഹചര്യത്തിലാണ് മുന്‍സിപ്പല്‍ ട്രഷറര്‍ ടി. എ തങ്ങളുടെ വീട്ടില്‍ വച്ച് രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇതുകൂടാതെ ടി. എ തങ്ങള്‍, ഇസ്മത്ത് എന്നീ നേതാക്കള്‍ ആരാകണം ചെയര്‍പേഴ്‌സണ്‍ എന്നതിനെ കുറിച്ച് കൗണ്‍സിലര്‍മാര്‍ ഓരോരുത്തരെയും പ്രത്യേകം വിളിച്ച് രഹസ്യചര്‍ച്ച നടത്തുകയും ചെയ്തു.
Muslim League, Kannur

മുസ്ലീം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. കേന്ദ്രസഹമന്ത്രി ഇ. അഹമ്മദടക്കമുളള നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോള്‍ നാട്ടിലുളള അഹമ്മദ് പാര്‍ട്ടി നേതൃത്വവുമായി ഈവിഷയം സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടലീഗിലെ തര്‍ക്കം തെരുവുയുദ്ധത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ ഇംഗിതമറിഞ്ഞത്. കഴിഞ്ഞ ദിവസം ഒണ്ടേന്‍ റോഡില്‍ മുന്‍ ചെയര്‍മാന്‍ ബി. പി ഫാറൂഖിന്റെ നേതൃത്വത്തില്‍ ഒരു ഫ്‌ളാറ്റില്‍ നടന്ന രഹസ്യയോഗം പ്രവര്‍ത്തകരില്‍ ചിലര്‍ കൈയേറിയിരുന്നു.

ചൊവ്വാഴ്ച നടന്ന മന:സാക്ഷി വോട്ടെടുപ്പില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് പരിഗണിച്ചിരുന്ന റോഷ്‌നി ഖാലിദ് പങ്കെടുത്തിട്ടില്ല. മറ്റു 16കൗണ്‍സിലര്‍മാരും പങ്കെടുത്ത വോട്ടെടുപ്പില്‍ സി.സീനത്തിന് പത്തോളം പേരുടെഭൂരിപക്ഷം ലഭിച്ചുവെന്നാണ് സൂചന. പാര്‍ട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം

തന്നെ പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് റോഷ്‌നി പിന്‍മാറിയതത്രെ. റോഷ്‌നിക്ക് അനുകൂലമായി അഞ്ചുപേര്‍ വോട്ടുചെയ്തുവെന്നാണ് വിവരം.

ഇതോടെ കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് സി.സീനത്തിന് കൂടുതല്‍ സാദ്ധ്യതെളിഞ്ഞു. ഇ. അഹമ്മദടക്കമുളളഉന്നത നേതാക്കളും സംസ്ഥാന നേതാക്കളില്‍ ചിലരും സീനത്ത് ചെയര്‍പേഴ്‌സണ്‍ ആകണമെന്ന അഭിപ്രായക്കാരാണ്. ഇവര്‍ക്കനുകൂലമായി സിറ്റിഭാഗത്ത് പ്രവര്‍ത്തകര്‍ ഒപ്പുശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് റോഷ്‌നി ഖാലിദിന് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നത്. ചില കൗണ്‍സിലര്‍മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. റോഷ്‌നിയോ സീനത്തോ ചെയര്‍പേഴ്‌സണ്‍ ആരായാലും ലീഗില്‍ അടിയുറപ്പാണെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ ജില്ലാഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ. അഹമ്മദ് ഉള്‍പ്പെടെയുളള നേതാക്കളുടെ കോലം പ്രവര്‍ത്തകര്‍ തെരുവില്‍ കത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വളരെ സൂക്ഷ്മതയോടെ പ്രശ്‌നം കൈക്കാര്യം ചെയ്യാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

മുന്നണി ധാരണ അനുസരിച്ച് രണ്ടരവര്‍ഷം വീതം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കുവയ്ക്കാനുളള തീരുമാനപ്രകാരമാണ് കോണ്‍ഗ്രസിലെ എം.സി ശ്രീജ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ രണ്ടാമൂഴത്തില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ച ലീഗിന് ഇതുവരെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയായിരിക്കുകയാണ്. എന്തുതന്നെയായാലും ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Keywords: Kerala, Kannur, Muslim League, Election, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post