സുരക്ഷാമാനദണ്ഡങ്ങള്‍ നോക്കുകുത്തിയാക്കി പാചകവാതക ടാങ്കര്‍ലോറികള്‍ ചീറിപായുന്നു

Tanker Lorry
കണ്ണൂര്‍: ഉപ്പിനങ്ങാടിയില്‍ ഗ്യാസ് ടാങ്കര്‍ലോറി കത്തി എട്ടുപേര്‍ ദാരുണയായിമരിച്ചത് കണ്ണൂരിന്റെ മനസില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നു. കഴിഞ്ഞഉത്രാടദിനതലേന്ന് ചാലയിലുണ്ടായ ദുരന്തത്തില്‍ ഇരുപതുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു.

ദുരന്തത്തിന്റെ മൂകസാക്ഷിയെപോലെ ചാലഗ്രാമം ഇന്നും വെറുങ്ങലിച്ച് നില്‍ക്കുകയാണ്. ദുരന്തത്തെ തുടര്‍ന്ന് ജനാധിവാസകേന്ദ്രങ്ങളിലൂടെ പകല്‍സമയങ്ങളില്‍പ്പോലും ചീറിപാഞ്ഞുപോകുന്ന പാചകവാതക ബുളളറ്റ് ലോറികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഡിവൈഡര്‍ പൊളിച്ചുമാറ്റുന്നതിലും ബുളളറ്റ് ലോറിയുടെകത്തിയ അവശിഷ്ടങ്ങള്‍ ലേലം ചെയ്തുവില്‍ക്കാന്‍ ശ്രമിക്കുന്നതിലും മാത്രം ഒതുങ്ങി.

ഇന്നും ജില്ല മുഴുവന്‍ ചാലദുരന്തമാവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ്.ആഴ്ചകള്‍ക്കു മുമ്പ് തലശേരിയിലും രണ്ടാഴ്ചമുമ്പെ തളിപ്പറമ്പിലും ടാങ്കര്‍ലോറികള്‍ മറിഞ്ഞ് വാതകചോര്‍ച്ചയുണ്ടായി. അപകടമുണ്ടായ സ്ഥലത്തു നിന്നും ജനങ്ങള്‍ ദൂരെക്ക് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. ഉപ്പിനങ്ങാടി യില്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് അപകടമുണ്ടായതു കൊണ്ടുമാത്രമാണ് മരണസംഖ്യകുറഞ്ഞത്. 16000ലിറ്റര്‍ ഗ്യാസാണ് ഇവിടെ അന്തരീക്ഷത്തില്‍ വ്യാപിച്ചത്.

ചാലയില്‍ അപകടമുണ്ടായി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ് തന്നെ ഗ്യാസ് ടാങ്കര്‍ലോറികള്‍ ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും പതിവുപോലെ ഓടാന്‍ തുടങ്ങിയിരുന്നു. രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന് കര്‍ശനനിര്‍ദ്ദേശമുണ്ടായിട്ടും ഒരു ഡ്രൈവര്‍മാത്രമുളള ബുളളറ്റ് ലോറികളാണ് പകല്‍നേരങ്ങളില്‍ ജനാധിവാസകേന്ദ്രങ്ങളിലൂടെ ചീറിപായുന്നത്.

ഇതുകൂടാതെ അത്യധികം സ്‌ഫോടക ശേഷിയുളള പത്തിലേറെ ടാങ്കര്‍ ലോറികള്‍ നിരനിരയായി റോഡില്‍ നിര്‍ത്തിയിടുന്ന കാഴ്ചയും പതിവാണ്. കണ്ണൂരിലെ തെക്കിബസാര്‍, ട്രെയിനിംഗ് സ്‌കൂള്‍ പരിസരം, താഴെചൊവ്വ, പുതിയതെരു, തളിപ്പറമ്പ് ചുടല,പരിയാരം, വാരം ഭാഗങ്ങള്‍ മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പാചകവാതകം കയറ്റിപോകുന്ന ലോറികളുടെ വിശ്രമകേന്ദ്രങ്ങളാണ്. ജനങ്ങളുടെ ജീവന്‍ വച്ചുകൊണ്ട് നടത്തുന്ന ഈ ചൂതാട്ടത്തില്‍പ്രതിഷേധിച്ച് നാട്ടുകാര്‍ പലയിടങ്ങളിലും ലോറികള്‍ തടഞ്ഞുവെങ്കിലും അവര്‍ക്കെതിരെ കേസെടുക്കുകയല്ലാതെ അധികൃതര്‍ മറ്റൊന്നും ചെയ്തില്ല.

വെളളമില്ലാത്ത ലോറികളും വെറും വടങ്ങളുമാത്രമാണ് അഗ്‌നിശമനസേനാസംഘത്തിന്റെ കൈയിലുളള രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍. മംഗലാപുരം റിഫൈനറിയില്‍ നിന്നും പാചകവാതകം ട്രെയിന്‍വഴികൊണ്ടുപോകണമെന്നുളളത് ജനങ്ങളുടെ ഏറെനാളായുളള ആവശ്യമാണ്. ഇതുപരിഗണിക്കാതെ ഒളിച്ചുകളിക്കുകയാണ് അധികൃതര്‍. ഉപ്പിനങ്ങാടിയില്‍ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചസാഹചര്യത്തില്‍ സുരക്ഷാസംവിധാനത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പാചകവാതക ഉപഭോക്തൃസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.


Keywords: Kerala, Kannur, Tanker lorry, fair, burned, Water, Thaliparamba, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post