ഹേമജ വധം: കേസന്വേഷണ ചുമതല കണ്ണൂര്‍ എസ്.പിക്ക് നല്‍കികൊണ്ട് ഹൈക്കോടതി വിധി

കണ്ണൂര്‍: സിററി ഹൈസ്‌കൂള്‍ അധ്യാപിക ഹേമജ ടീച്ചറുടെ വധക്കേസ് അന്വേഷണം ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ കണ്ണൂര്‍ സിററി സി.ഐക്കായിരുന്നു അന്വേഷണ ചുമതല. സി.ഐ ഇടക്കിടെ സ്ഥലം മാറിപ്പോകുന്നത് കൊണ്ട് കേസ് അന്വേഷണം
എങ്ങുമെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിററി ചെയര്‍മാന്‍ അഡ്വ.ടി.ഒ മോഹനന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എസ് സതീശ് ചന്ദ്രന്‍ ഉത്തരവിട്ടത്. കേസ്സില്‍ ടീച്ചറുടെ ഭര്‍ത്താവ് ഡിങ്കന്‍ ശശിയാണ് ഒന്നാം പ്രതി. പ്രതിയെ കണ്ടെത്താന്‍ ഇതേ വരെ കേരള പോലീസിന് സാധിച്ചിരുന്നില്ല. അതു കൊണ്ട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടീച്ചറുടെ പിതാവ് അമ്പാടി ചന്ദ്രശേഖരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. എന്നാല്‍ റിട്ട് ഹരജി പരിഗണനക്കെടുക്കും മുമ്പ് ഇദ്ദേഹം മരണപ്പെട്ടു. ചന്ദ്രശേഖരന്റെ ഭാര്യ ഇന്ദിര ഹരജിക്കാരിയായി വീണ്ടും കേസ് തുടന്ന് നടത്തി. കേസില്‍ അന്വേഷണ ചുമതലയുളള സി .ഐക്ക് ഇടക്കിടെ സ്ഥലംമാററം വരുന്നത് കൊണ്ട് കേസന്വേഷണം നടക്കുന്നില്ലെന്ന് കാട്ടി നല്‍കിയ ഹരജിയിലാണ് കോടതി കേസന്വേഷണ ചുമതല കണ്ണൂര്‍ എസ്.പിക്ക് നല്‍കാന്‍ ഉത്തരവിട്ടത്. എസ്.പി കേസന്വേഷണം ഇടക്കിടെ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ഹേമജ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ കലക്‌ട്രേററ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. 2009 സെപ്തംബര്‍ 5 ന് അധ്യാപകദിനത്തില്‍ വീടിനടുത്തുളള റോഡിലാണ് നിര്‍ത്തിയിട്ട മാരുതി വാനില്‍ ഹേമജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post