നോമ്പുകാരനായ ഫസലിനെ അരുംകൊല ചെയ്തതെന്തിനെന്ന് വിശദീകരിക്കണം: മറിയു

മറിയു ഫസല്‍
ഫസല്‍
തലശ്ശേരി: ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരനെയും കൂട്ടുപ്രതികളെയും കോടതി ശിക്ഷിക്കുന്നതു കാണാന്‍ ദീര്‍ഘായുസ്സ് നല്‍കണേയെന്ന പ്രാര്‍ഥനയിലാണ് ഫസലിന്റെ ഭാര്യ മറിയു. നേതാക്കളെ പ്രതിചേര്‍ത്തതു മുതല്‍ സി.ബി.ഐയെ ഭീഷണിപ്പെടുത്തുകയും കോടതിയെ പുച്ഛിക്കുകയും പൊതുജനങ്ങളെ പരിഹസിക്കുകയുമായിരുന്നു ഇവരും ഇവരുടെ പാര്‍ട്ടിനേതൃത്വവും. അകാലത്തില്‍ തന്നെ വിധവയും മകളെ യത്തീമും ആക്കിയവര്‍ എന്തിനുവേണ്ടിയായിരുന്നു നോമ്പുകാരനായ ഫസലിനെ അരുംകൊല ചെയ്തതെന്നു സമൂഹത്തോട് വിശദീകരിക്കണം. ഒരു സഹോദരിക്കും ഒരുമ്മയ്ക്കും ഒരു ഭാര്യക്കും ഇനി ഈ ദുര്‍വിധി ഉണ്ടാവരുത്. നിയമപോരാട്ടത്തില്‍ തന്റെ കൂടെ ഫസലിന്റെ സംഘടനയായിരുന്നു മുന്നിലുണ്ടായിരുന്നത്. അവരുടെ പിന്‍ബലംകൊണ്ടാണ് കേസ് ഈ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചത്- മറിയു പറഞ്ഞു. ചെയ്തവരേക്കാള്‍ ചെയ്യിച്ചവരാണ് നിയമത്തിനു മുന്നില്‍ വരേണ്ടതെന്ന് ഫസലിന്റെ സഹോദരി റംല പ്രതികരിച്ചു. ആറുവര്‍ഷമായി ഈ മുഹൂര്‍ത്തത്തിനു കാത്തിരിക്കുകയായിരുന്നു.
തെറ്റായ കഥകള്‍ പ്രചരിപ്പിച്ചു സത്യം മൂടിവയ്ക്കാന്‍ വ്യഗ്രത കാട്ടിയ സി.പി.എമ്മിന്റെ കുതന്ത്രങ്ങള്‍ക്കു മീതെ യഥാര്‍ഥ വസ്തുതകള്‍ കാണിച്ചുതന്ന ദൈവത്തിനാണു സര്‍വസ്തുതിയും അര്‍പ്പിക്കുകയാണെന്ന് റംല പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post